Saturday, May 30, 2009

46.Gurupaada Dashakam- by Mahakavi Kumaran Asan























ഗുരുപാദദശകം- മഹാകവി കുമാരന്‍ആശാന്‍
1
പ്രീതിക്കാളാകിലോരാതഖിലമഹിമയും
ഭൂതിയും നല്കുമേതോ
ചൈതന്യം‌പൂണ്ടുമപ്രീതിയിലപജയമു-
ണ്ടാക്കിയും നില്ക്കയാലോ
ഏതിന്നും മൂലമല്ലോഗുരുകൃപയതിനാല്‍
ഭുക്തിയും മുക്തിയും മേല്‍
സാധിപ്പാനോര്‍ത്തു നാരായണഗുരുചരണം
സന്തതം ഞാന്‍ തൊഴുന്നേന്‍!

2

ലോകേശന്‍ സൃഷ്ടിചെയ്യുന്നിഹ മുഹുരപി മാം
രക്ഷചെയ്യുന്നു വിഷ്ണു
ശ്രീകണ്ഠന്‍ സംഹരിക്കുന്നിവര്‍ മമ ചിരസം-
സാരഹേതുക്കളല്ലോ,
ശോകംചേര്‍ക്കുന്ന ജന്മാക്ഷയരുജകളശേഷം
കെടുക്കും കടാക്ഷം
തൂകും തുല്യംവെടിഞ്ഞുള്ളൊരു ഗുരുചരണം
സന്തതം ഞാന്‍ തൊഴുന്നേന്‍!

3

മാതാവെപ്പോല്‍ മനസ്സില്‍ക്കരുണ, ജനകനെ-
പ്പോലവേ ക്ഷേമചിന്താ,
ഭ്രാതാവെപ്പോലെയേന്തുന്നിതു ഹൃദിസഹജ-
സ്നേഹവും മോഹമെന്യേ,
വേദത്തെപ്പോലെയോതുന്നറിവു, നൃപതിയെ-
പ്പോലെ പാലിച്ചിടുന്നി-
ന്നേതല്ലോര്‍ത്താലെനിക്കെന്‍ ഗുരുപദമതിനെ-
സ്സന്തതം ഞാന്‍ തൊഴുന്നേന്‍.

4

തിണ്ണെന്നര്‍ത്ഥിക്കുമര്‍ത്ഥം ത്രിദശഗണമതി-
ന്നേകുവാന്‍ തക്കവണ്ണം
വിണ്ണോര്‍നാട്ടിന്‍ തരുക്കള്‍ക്കൊരു വിരുതെഴുമെ-
ന്നീവിധം കേള്‍വിയല്ലേ
മണ്ണില്‍ത്താന്‍ ഭുക്തിയും മുക്തിയുമരുളിടുമ-
ബ്ഭൂരിമാഹാത്മ്യമേലും
കണ്ണിന്‍ കോണാര്‍ന്നു കാണും ഗുരുപദകമലം
സന്തതം ഞാന്‍ തൊഴുന്നേന്‍.

5

ധീമാന്നാചാരലോപം സുഭഗദൃഢശരീ-
രന്നു കാമാപവാദം
ശ്രീമാനില്‍ ശ്രീമദം ശിക്ഷിതനിലതനുദുര്‍-
വാരവൈദുഷ്യഗര്‍വ്വം
ഈമട്ടോതുന്ന ദോഷം ചെറുതിഹ നിരാ-
ലംബമാക്കുന്നു പാര്‍ക്കില്‍
ഭൂമാനെന്‍ ദേശീകേന്ദ്രന്‍ പുനരിവയെ നിന-
ച്ചന്‍പില്‍ ഞാന്‍ കുമ്പിടുന്നേന്‍.

6

ആചാരംകാട്ടിയന്തര്‍ഗ്ഗതമപരമതാം
ധൂര്‍ത്തരുണ്ടാമസംഖ്യം
വാചാ ജ്ഞാനങ്ങള്‍ ഘോഷിച്ചിടുവൊരു വികടാ-
ത്മാക്കളും വേണ്ടതുണ്ടാം
വൈചക്ഷണ്യം വിശുദ്ധാചരനവിശദധീ-
വൃത്തിയിത്യാദിയേലു-
ന്നാചാര്യന്‍ ദുര്‍ല്ലഭം മദ്ഗുരുസമനിദമോര്‍-
ത്തന്‍പൊടും കുമ്പിടുന്നേന്‍.

7

വേറല്ലോ വക്ത്രശോഭാ മമ ഗുരുവിനു വേ-
റിന്നു മന്ദസ്മിതാഭാ-
വേറാകാരങ്ങള്‍ വേറാസ്ഥിതിഗതിധൃതിഗാം-
ഭീര്യാമൌദാര്യമെല്ലാം
വേറത്രേ ശിഷ്യവാത്സല്യവൂമിവയെ വിശേ-
ഷിച്ചു ചിന്തിച്ചു മോദാല്‍
കൂറാര്‍ന്നുള്ളത്തിലേന്തിഗ്ഗുരൂപദയുഗളം
സന്തതം ഞാന്‍ തൊഴുന്നേന്‍.

8

വിദാന്‍ വിദ്വജ്ജനങ്ങള്‍ക്കലസനലസരാ-
യോര്‍ക്കുംജ്ഞര്‍ക്കുമജ്ഞന്‍
വൃദ്ധന്മാര്‍ക്കൊക്കെ വൃദ്ധന്‍ മഹുവിലസിതമായ്
ഹന്ത ബാലര്‍ക്കു ബാലന്‍
സദ്യോഗീന്ദ്രര്‍ക്കു യോഗീശ്വരനഥ സകല-
ജ്ഞാനിനാം ജ്ഞാനിവര്യന്‍
സിദ്ധിച്ചല്ലോയെനിക്കിങ്ങനെ ഗുരുവരനെ-
ന്നന്‍പില്‍ ഞാന്‍ കുമ്പിടുന്നേന്‍.

9

ചെന്താര്‍ മങ്ങും മുഖം ചേതന നയനയുഗം
ചാരുനെറ്റിത്തടം നല്‍-
പ്പൊന്താരിന്‍‌കാന്തി പൊങ്ങും പ്രഭയൊടു പുരുരോ-
മാളിയാളുന്ന പൂമെയ്
ചന്തത്തില്‍ ജാനുവോളം വരുമരിയ കരാ-
ബീജങ്ങളും തുംഗഭക്ത്യാ
ചിന്തിച്ചുള്ളത്തിലേന്തിഗ്ഗുരുചരനയുഗം
സന്തതം ഞാന്‍ തൊഴുന്നേന്‍

10

വിക്ഷേപം വൃത്തിയെല്ലാം വിഷയവഴിയിള-
യ്ക്കുമ്പോള്‍ വല്ലാതെ വാടും
മോക്ഷാര്‍ത്ഥിക്കാശ്വസിപ്പാന്‍ ഹൃദി ശുകഭഗവത്-
പാദരിത്യാദി തോന്നും
പക്ഷേ, സന്ദേഹവും തോന്നിടുമപരിചയം-
കൊണ്ടു പര്യാപ്തമായ് മേ
സാക്ഷാലുണ്ടിന്നു നാരായണഗുരുപദമെ-
ന്നന്‍പില്‍ ഞാന്‍ കുമ്പിടുന്നേന്‍.

0 comments:

Post a Comment