Saturday, August 24, 2013

159th Sree Narayana Guru Jayanthi Wishes

Wednesday, April 17, 2013

154. ഗുരുദേവന്‍ നല്‍കിയ ഗദ്യപ്രാര്‍ത്ഥന

കാണപ്പെടുന്നതൊക്കെയും സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ മൂന്നു രൂപങ്ങളോടുകൂടിയതും പരമാത്മാവില്‍ നിന്നുമുണ്ടായി അതില്‍തന്നെ ലയിക്കുന്നതുമാകുന്നു. അതിനാല്‍ പരമാത്മാവല്ലാതെ വേറൊന്നുമില്ല. സകല പാപങ്ങളെയും നിശിപ്പിക്കുന്ന – വറുത്തുകളയുന്ന – പരമാത്മാവിന്റെ യാതൊരു സ്വരൂപം എന്റെ ബുദ്ധിയില്‍ തെളിച്ചു നല്ല വഴിയേ കൊണ്ടുപോകുമോ, ധ്യാനിക്കേണ്ടതായ പരമാത്മാവിന്റെ ആ ദിവ്യരൂപത്തെ ഞാന്‍ ധ്യാനിക്കുന്നു. അല്ലയോ പരമാത്മാവേ! ഇപ്രകാരം ഇടവിടാതെ എനിക്ക് അങ്ങയെ ധ്യാനിക്കുന്നതിനും അങ്ങയുടെ പരമാനന്ദം ലഭിക്കുന്നതിനും അങ്ങയുടെ അനുഗ്രഹം എന്നില്‍ ഉണ്ടാകേണമേ! അല്ലയോ ദൈവമേ! കണ്ണു കൊണ്ടു കാണുന്നതൊന്നും നിത്യമല്ല. ശരീരവും നീര്‍ക്കുമിളപോലെ നിലയറ്റതാകുന്നു. എല്ല‍ാം സ്വപ്നതുല്യമെന്നല്ലാതെ ഒന്നും പറയുവാനില്ല. നാം ശരീരമല്ല, അറിവാകുന്നു. ഇനി ഇതൊക്കെയും ഇല്ലാതെ പോയാലും നാം ഇപ്രകാരം പ്രകാശിച്ചു കൊണ്ടു തന്നെയിരിക്കും. ജനനം, മരണം, ദാരിദ്ര്യം, രോഗം, ഭയം ഇതൊന്നും നമ്മെ തീണ്ടുകയില്ല. ഇപ്രകാരം ഉപദേശിക്കപ്പെടുന്ന തിരുവാക്കുകളെയും ഈ തിരുവാക്കു-കളുടെ ഉപദേഷ്ടാവായ പരമാത്മാവിനെയും ഞാന്‍ ഉണര്‍വ്വിലും ഉറക്കത്തിലും ഇടവിടാതെ എല്ലായ്പോഴും ചിന്തിക്കുമാറാകണമേ! നീ എന്റെ സകല പാപങ്ങളെയും കവര്‍ന്നെടുത്തുകൊണ്ട് എനിക്ക് നിന്റെ പരമാനന്ദം നല്‍കേണമേ! എന്റെ ലോകവാസം കഷ്ടപ്പാടുകൂടാതെ കഴിഞ്ഞു കൂടുന്നതിനും ഒടുവില്‍ നിന്റെ പരമപദം പ്രാപിക്കുന്നതിനും നിന്റെ അനുഗ്രഹം എന്നില്‍ ഉണ്ടാകണമേ!

153..ഗുരുദേവനും സി.വി.കുഞ്ഞുരാമനും ,- ഒരു സംഭാഷണം

സി.വി : ഹിന്ദു മതത്തില്‍ തന്നെ ഇരിക്കണമെന്നു പറയുന്നവര്‍ ഇപ്പോഴത്തെ ഹിന്ദുമതം നന്നല്ലെന്നും പറയുന്നുണ്ട്. ഗുരുദേവന്‍ : അപ്പോള്‍ അവര്‍ ഹിന്ദുക്കള്‍ക്കു മാത്രമല്ല; ഹിന്ദുമതത്തിനും കൂടി പരിവര്‍ത്തനം വേണമെന്നു പറയുകയാണ്. ഹിന്ദുമതം എന്നൊരു മതമേ ഇല്ലല്ലോ. ഹിന്ദുസ്ഥാനിവാസികളെ ഹിന്ദുക്കള്‍ എന്നു വിദേശീയര്‍ പറഞ്ഞുവന്നു. ഹിന്ദുസ്ഥാനിവാസികളുടെ മതം ഹിന്ദുമതം എന്നാണെങ്കില്‍, ഹിന്ദുസ്ഥാനത്തില്‍ ഇപ്പോള്‍ അധിവസിക്കുന്ന ക്രിസ്ത്യാനികളുടെയും മുഹമ്മദീയരുടെയും മതങ്ങളും ഹിന്ദുമതങ്ങള്‍ തന്നെയാണ്. അങ്ങനെ ആരും പറയുന്നുമില്ല. സമ്മതിക്കുന്നിമില്ല. ഇപ്പോള്‍ ഹിന്ദുമതം എന്നു പറയുന്നത് ക്രിസ്തുമതം, മുഹമ്മദുമതം മുതലായി ഹിന്ദുസ്ഥാനത്തിനു വെളിയില്‍ നിന്നു വന്ന മതങ്ങള്‍ ഒഴിച്ച് ഹിന്ദുസ്ഥാനത്തില്‍ തന്നെ ഉദ്ഭവിച്ചിട്ടുള്ള മതങ്ങള്‍ക്കുള്ള ഒരു പൊതുപേരു ആകുന്നു. അതുകൊണ്ടാണ് ബുദ്ധമതം, ജൈനമതം, മുതലായവയും ഹിന്ദുമതെം തന്നെയാണെന്ന് ചിലര്‍ പറയുന്നത്. വൈദികമതം, പൌരാണികമതം, സാംഖ്യമതം, വൈശേഷികമതം, മീമാംസകമതം, ദ്വൈതമതം, അദ്വൈതമതം, വൈശിഷ്ടാദ്വൈതമതം, ശൈവമതം, ശാക്തേയമതം, വൈഷ്ണവമതം, എന്നിങ്ങനെ പ്രത്യക്ഷത്തില്‍ വിഭിന്നങ്ങളായിരിക്കുന്ന അനേകമതങ്ങള്‍ക്ക് എല്ലാറ്റിനും കൂടി ഹിന്ദുമതം എന്ന് ഒരു പൊതുപേരു പറയുന്നത് യുക്തിഹീനമല്ലെങ്കില്‍ മനുഷ്യജാതിക്കെല്ലാറ്റിനും മോക്ഷപ്രാപ്തിക്കുപയുക്തങ്ങളായി ദേശകാലാവസ്ഥകള്‍ അനുസരിച്ച് ഓരോ ആചാര്യന്മാര്‍ ഈഷദീഷല്‍ഭേദങ്ങളോടുകൂടി ഉപദേശിച്ചിട്ടുള്ള എല്ലാ മതങ്ങള്‍ക്കും കൂടി ഏകമായ ലക്ഷ്യത്തോടുകൂടിയ ഏകമതം എന്നു പറയുന്നതില്‍ എന്തിനാണ് യുക്തിഹീനതയെ സംശയിക്കുന്നത്. സി.വി : ഈ വിഷയത്തില്‍ പ്രമാദംകൊണ്ടുള്ള വഴക്കുകള്‍ ഹിന്ദുക്കള്‍ക്കുമാത്രമല്ല, അഹിന്ദുക്കള്‍ക്കും ഉണ്ട്. ക്രിസ്തുവിനു മുമ്പുള്ള മോശയുടെയും ശാലോമന്റെയും ക്രിസ്തുവിനു പിമ്പുള്ള സന്റ്പോളിന്റെയും ഉപദേശങ്ങളും കൂടി ക്രിസ്തുമതം എന്ന ഒരു ഒറ്റപ്പേരിനകത്ത് അടക്കുകയാണ് ക്രിസ്തുമതം ചെയ്തിരിക്കുന്നത്. ഗുരുദേവന്‍ : ഏറെക്കുറെ എല്ലാ മതക്കാരും അങ്ങനെതന്നെ ചെയ്തിരിക്കുന്നു. ഒരു മതാചാര്യന്റെ പേരില്‍ പല ആചാര്യന്മാരുടെ ഉപദേശങ്ങള്‍ അടക്കി അതിനെ ഒരു മതമെന്നു പേര്‍ വിളിക്കാമെങ്കില്‍, പല പല ആചാര്യന്മാരാല്‍ സ്ഥാപിതങ്ങളായ എല്ലാ മതങ്ങളെയും ചേര്‍ത്ത് അതിന് ഒരു മതമെന്നോ, ഏകമതമെന്നോ, മനുഷ്യമതമെന്നോ മാനവധര്‍മ്മമെന്നോ എന്തുകൊണ്ട് ഒരു പൊതുപേരു ഇട്ടുകൂട? അങ്ങനെ ചെയ്യുന്നത് യുക്തിഭംഗവും അസംബന്ധവുമാണെങ്കില്‍ ഈ അസംബന്ധവും യുക്തിഭംഗവും ഇപ്പോള്‍ പ്രചാരത്തിലിരിക്കുന്ന എല്ലാ മതങ്ങള്‍ക്കും ഏറെക്കുറെ സംഭവിച്ചു കഴിഞ്ഞിരിക്കുകയാണ്. ഏകത്വത്തില്‍ നാനാത്വവും നാനാത്വത്തില്‍ ഏകത്വവും അവനവന്റെ മതത്തെ സംബന്ധിച്ചു ചാതുര്യത്തോടെ പ്രസംഗിക്കുന്നവര്‍ക്ക് മനുഷ്യജാതിയുടെ മതത്തെ പൊതുവില്‍ എടുത്ത് അതിന്റെ ഏകത്വത്തില്‍ നാനാത്വവും നാനാത്വത്തില്‍ ഏകത്വവും കാണാന്‍ കഴിയാതെ വന്നിരിക്കുന്നത് ആശ്ചര്യമായിരിക്കുന്നു. മഹാത്മജി ഇവിടെ വന്നപ്പോള്‍ ചെയ്ത പ്രസംഗത്തില്‍ ആശ്രമമുറ്റത്തു നില്‍ക്കുന്ന ഒരു മാവിനെ ചൂണ്ടിക്കാണിച്ച് അതിന്റെ ശാഖകളും എങ്ങനെ ഒന്നിനൊന്നു ഭിന്നങ്ങളായിരിക്കുന്നുവോ അതുപോലെ മനുഷ്യരിലുള്ള വ്യക്തിത്വങ്ങളും ഭിന്നങ്ങളായിരിക്കും; ഈ ഭിന്നതയുള്ള കാലത്തോളം മനുഷ്യരുടെ മതങ്ങളും ഭിന്നങ്ങളായിരിക്കാനെ നിവൃത്തിയുള്ളു എന്നു പറയുകയുണ്ടായി. ശരിയാണ് മഹാത്മജി പറഞ്ഞത്. എന്നാല്‍ നൈയായികദൃഷ്ട്യാ അതിനെ പരിശോധിക്കുന്നതായാല്‍ ഓരോ വ്യക്തിക്കും ഓരോ മതമുണ്ടെന്നു സമ്മതിക്കേണ്ടി വരും. അങ്ങനെയായാല്‍ ഹിന്ദുവായ രാമനും ഹിന്ദുവായ കൃഷ്ണനും ഒരു മതമല്ല വിശ്വസിക്കുന്നത്. ഇരുപതുകോടി ഹിന്ദുക്കള്‍ക്ക് ഇരുപതുകോടി മതമുണ്ടെന്നും വന്നുകൂടും. വാസ്തവം അതുതന്നെയാണെങ്കിലും ചില സാമാന്യലക്ഷണങ്ങള്‍ ഈ ഇരുപതുകോടിയുടെയും വിശ്വാസങ്ങളില്‍ ഉള്ളതുകൊണ്ട് അവരെ ഒരു മതക്കാരു എന്നു പറയുന്നു. അതുപോലെ എല്ലാ മതക്കാരുടെയും വിശ്വാസങ്ങള്‍ക്കു ചില സാമാന്യലക്ഷണങ്ങള്‍ ഉള്ളതുകൊണ്ട് മനുഷ്യരെല്ലാം ഒരു മതക്കാര്‍ തന്നെയാണ്. സനാതമനായ ഏതെങ്കിലും ഒരു ധര്‍മ്മത്തെയോ സത്യത്തെയോ അടിസ്ഥാനപ്പെടുത്തിയല്ലാതെ യാതൊരു മതത്തിനു നിലനില്‍ക്കുവാന്‍ കഴിയുന്നതല്ല. സാഹോദര്യത്തില്‍ മുഹമ്മദുമതവും സ്നേഹത്തിനു ക്രിസ്തുമതവും മുഖ്യതകല്‍പ്പിക്കുന്നു.എന്നാല്‍ സാഹോദര്യം സ്നേഹത്തെയും സ്നേഹം സാഹോദര്യത്തെയും ആശ്രയിച്ചിരിക്കുന്നു എന്നറിയാതെ സാഹോദര്യമാണ് ശ്രേഷ്ഠം; അതല്ല സ്നേഹമാണ് ശ്രേഷ്ഠം വിവാദമുണ്ടാക്കുന്നുവെങ്കില്‍ അതിനെ വൃഥാവിവാദമെന്നല്ലാതെ പറയാന്‍ തരമുണ്ടോ? സനാതനധര്‍മ്മങ്ങള്‍ തുല്യപ്രധാനങ്ങളാണ്. ദേശകാലാവസ്ഥകളാല്‍ നേരിടുന്ന ആവശ്യങ്ങള്‍ അനുസരിച്ച് അവയില്‍ ഏതെങ്കിലും ഒന്നിനു മുഖ്യത കല്‍പ്പിക്കേണ്ടത് ആവശ്യമായി വരും. ഹിംസ കലശലായിരിക്കുന്ന ദേശകാലങ്ങളില്‍ അഹിംസാധര്‍മ്മത്തിനു ജഗല്‍ഗുരുക്കന്മാര്‍ മറ്റു ധര്‍മ്മങ്ങളേക്കാള്‍ മുഖ്യത കല്‍പ്പിക്കും. ബുദ്ധന്റെ കാലത്ത് ഹിംസ കലശലായിരുന്നു അതിനാല്‍ അഹിംസാ ധര്‍മ്മത്തിനു ബുദ്ധന്‍ മുഖ്യത കല്‍പ്പിച്ചു. നബിയുടെ കാലത്ത് അറേബിയയില്‍ സാഹോദര്യത്തിനു മുഖ്യത കല്‍പ്പിക്കേണ്ടത് ആവശ്യമായിരുന്നിരിക്കാം. അതിനാല്‍ അദ്ദേഹത്തിന്റെ മതത്തില്‍ സാഹോദര്യത്തിനു മുഖ്യത കാണുന്നു. ഇന്ന് ഇന്ത്യയുടെ ആവശ്യം എന്താണ്? ജാതികള്‍ തമ്മിലും മതങ്ങള്‍ തമ്മിലുമുള്ള മത്സരത്തില്‍ നിന്നു മോചനം . സമബുദ്ധിയോടും സമഭക്തിയോടും കൂടി എല്ലാ മതങ്ങളെയും എല്ലാവരെയും പഠിച്ചറിയുവാനും ലഭിച്ച അറിവിനെ പരസ്പരം സ്നേഹപൂര്‍വ്വം വിനിമയം ചെയ്യാനും ശ്രമിക്കട്ടെ. മത്സരം മതം നിമിത്തമല്ല. മദം നിമിത്തമാണെന്ന് അപ്പോള്‍ മനസ്സിലാകും. മതപരിവര്‍ത്തനോത്സാഹവും അപ്പോള്‍ അസതമിക്കും. സി.വി. : അങ്ങനെയാണെങ്കില്‍ തൃപ്പാദങ്ങളുടെ ശിഷ്യസംഘത്തില്‍ ഹിന്ദുമതവിശ്വാസിക്കും ബുദ്ധമതവിശ്വാസിക്കും കിസ്തുമതവിശ്വാസിക്കും മുഹമ്മദുമതവിശ്വാസിക്കും പ്രവേശനം അനുവദിക്കേണ്ടത് ആണല്ലോ? ഗുരുദേവന്‍ : നമുക്ക് അതിനു യാതൊരു വിരോധവുമില്ല. സി.വി. : ഞാന്‍ മറ്റു മതങ്ങളെക്കാള്‍ ബുദ്ധമതത്തെയാണ് അധികം വിശ്വാസവും അധികം ബഹുമാനവുമുള്ളത് ഗുരുദേവന്‍ : അതുകൊണ്ട് അന്യമത ദ്വേഷമില്ലല്ലോ? സി.വി. : തീരെയില്ല. ഗുരുദേവന്‍ : ബുദ്ധമതഗ്രന്ഥങ്ങള്‍ വാചിച്ചിട്ടുണ്ടോ? സി.വി. : തര്‍ജ്ജമകള്‍ വായിച്ചിട്ടുണ്ട്. ഗുരു : കാര്യം ഗ്രഹിക്കാന്‍ തര്‍ജ്ജിമയും മതിയാകും. സി.വി. ; മൂലഗ്രന്ഥങ്ങള്‍ വായിച്ചു പഠിക്കണമെന്നു തീര്‍ച്ചയാക്കിയിരിക്കയാണ്. ഗുരുദേവന്‍ : എന്താണ് ബുദ്ധമതത്തോട് ഇത്ര പ്രതിപത്തി? സിവി : ഈ കാലദേശാവസ്ഥയ്ക്ക് ബുദ്ധമുനിയുടെ ധര്‍മ്മോപദേശങ്ങളില്‍ പ്രതിപത്തി വരാതിരിക്കാന്‍ നിവൃത്തിയില്ല ജാതിമത്സരങ്ങളിലും അന്ധാചാരങ്ങളിലും നിന്നു മോചനമുണ്ടാവാന്‍ മറ്റ് എല്ലാ മതങ്ഹളെക്കാള്‍ ബുദ്ധമതം തന്നെയാണ് നന്നെന്നാണ് എന്റെ ബലമായ വിശ്വാസം. ഗുരുദേവന്‍ ; നമ്മുടെ സന്യാസിസംഘത്തിന്റെ കൂടെ ചേരാമെന്നു വിചാരിക്കുന്നുണ്ടോ? സിവി : ചേരണമെന്നു താത്പര്യമുണ്ട്. ബുദ്ധമതപ്രകാരമുള്ള സന്യാസമാണെങ്കിലേ സ്വീകരിക്കാന്‍ കഴിയുകയുള്ളു. ഗുരുദേവന്‍ : ബുദ്ധമതപ്രകാരമുള്ള സന്യാസമായാലും മതിയെന്നു നാം ആലുവാവച്ചു പറഞ്ഞിട്ടുണ്ടല്ലോ. സിവി : ബുദ്ധമതഗുരുക്കന്മാര്‍ കാസരോഗികള്‍ക്കു സന്യാസം കൊടുക്കുകയില്ല. ഗുരുദേവന്‍ : വാതരോഗികള്‍ക്കു സന്യാസം കൊടുക്കുമോ? സിവി : അറിഞ്ഞു കൂട ഗുരുദേവന്‍ : നേരംപോക്കു തോന്നുന്ന നിര്‍ബന്ധങ്ങള്‍ ചിലത് എല്ലാ മതക്കാര്‍ക്കുമുണ്ട്, .

Thursday, August 30, 2012

158th Sree Narayana Guru Jayanthi Ashamsakal

158th Sree Narayana Guru Jayanthi Ashamsakal ....!!!! On 31st August 2012, world wide followers of Jagathguru Sree Narayana Gurudevan is celebrating 158th birth Anniversary of guru. "One caste, one religion, one God for man" Jagathguru Sree Narayana Gurudevan was a saint, a philosopher, a great social reformer a humanist and a writer who endeavored for religious harmony and world peace. In the galaxy of divine personalities who took birth to redeem man kind from evil. Gurudevan shines as a becon light and guiding star as Lord budha, Jesus Christ, Mohamed Nabi, Sankara, Mahaveera, Sri Ramakrishna Paramahamsa and so on. His teachings are straightforward and simple bringing out spiritual, moral and material revolution.

Saturday, September 10, 2011

157th Sree Narayana Guru Jayanthi

Thursday, May 26, 2011

152.100 Years of Sree Narayana Iconography

Sunday, November 7, 2010

151.ഗുരുഭക്തിയല്ല; ഗുരുവിനെ അറിയുകയാണു വേണ്ടത്























ഭാരതീയര്‍ പൊതുവെ ഗുരുഭക്തരാണ്. ഭക്തിയില്‍ ഒരുവിധ വിധേയത്വമുള്ളതുകൊണ്ട് ഗുരുക്കന്മാരെ നമുക്കറിയാന്‍ കഴിയില്ല. കേരളത്തില്‍ നാരായണഗുരുവിന്റെ കാര്യത്തിലും അതുതന്നെ സംഭവിച്ചു. ഒരാളുടെ ജീവിതം എത്ര മഹത്തരമായാലും കാലികസംബന്ധിയായി മാത്രമേ ആ മഹാത്മാവിന്റെ ജ്ഞാനത്തിനും കര്‍മത്തിനും പ്രസക്തിയുണ്ടാകൂ. അതുകൊണ്ടുതന്നെ ഇനി ഒരു നാരായണഗുരുവോ, ഗാന്ധിജിയോ, കാറല്‍ മാർക്‌സോ ഉണ്ടാവില്ല. ചരിത്രം ആവര്‍ത്തിക്കുകയില്ലെന്നു പറയുന്നത് ആ അര്‍ഥത്തിലാണ്. എങ്കിലും മഹാന്മാരുടെ ജീവിതം ഭാവിതലമുറക്ക് എന്നും മാതൃകയായിരിക്കും. ഭൂതകാല മാതൃകകളെ ഉള്‍ക്കൊണ്ടുകൊണ്ടു മാത്രമേ നമുക്ക് ഭാവിയിലേക്ക് കാല്‍വയ്‌പ് നടത്താനാകൂ. പഴയതിനെ അപ്പാടെ തിരസ്‌കരിച്ചുകൊണ്ട് ഒരു പുതിയ ജീവിതരീതിയുണ്ടാക്കാന്‍ ഒരിക്കലും കഴിയില്ല. ചരിത്രവും സംസ്‌കാരവും തമ്മില്‍ ബന്ധപ്പെട്ടുകിടക്കുന്നതാണ് അതിനുള്ള കാരണം. രാഷ്‌ട്രീയത്തിനും അതിന്റേതായ പങ്ക് നിര്‍വഹിക്കാനുണ്ടാകും. പഴയതിനെ മൂല്യനവീകരണം (Dialectical Revaluation) ചെയ്‌ത് അവതരിപ്പിക്കുകയായിരിക്കും പഴയതിന്റെ സ്ഥാനത്തു പുതിയതിനെ അവതരിപ്പിക്കാനുള്ള മാര്‍ഗം.

നാരായണഗുരുവിന്റെ കാലഘട്ടത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ അദ്ദേഹം ഏതെങ്കിലും ഒരു തത്വത്തെ മുറുകെപ്പിടിച്ചാണ് പ്രവര്‍ത്തിച്ചതെന്ന്പറയാനാകില്ല. അദ്വൈതവേദാന്തം ഗുരുവിന് ഒരു മാര്‍ഗദര്‍ശിയായിരുന്നിരിക്കാം. എന്നാല്‍ ശ്രീശങ്കരനെപ്പോലെ ഒരു ദാര്‍ശനിക വ്യാഖ്യാതാവായിരുന്നില്ല. കേരളത്തില്‍ മാത്രമല്ല, കേരളത്തോടു ചേര്‍ന്നുകിടക്കുന്ന തമിഴ്‌നാടിന്റെയും കര്‍ണാടകത്തിന്റെയും പ്രദേശങ്ങളിലൊക്കെ ഗുരു ഒരു അവധൂതനായി സഞ്ചരിച്ചിരുന്നു. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ, പ്രത്യേകിച്ച് അവര്‍ണരുടെ ജീവിതമായിരുന്നു ഗുരുവിന്റെ ചിന്തകളെ നയിച്ചത്. സത്യത്തോടു നീതി പുലര്‍ത്താത്ത തത്വങ്ങള്‍ക്ക് ഗുരു ഒരു വിലയും കല്പിച്ചില്ല. അവര്‍ണരുടെ ജീവിതത്തെ ഉല്‍കൃഷ്‌ടമാക്കുന്ന തത്വങ്ങളില്‍ മാത്രമേ ഗുരു ശ്രദ്ധിച്ചിരുന്നുള്ള. ജീവിതത്തിന്റെ ഉയര്‍ച്ച എന്നു പറയുമ്പോള്‍ അത് ഭൌതികമായ ജീവിത നിറവേറലുകളുടെ ലഭ്യതയുംകൂടി ആയിരിക്കണമെന്ന് ഗുരുവിനറിയാമായിരുന്നു. ശ്രീശങ്കരന്‍ വിഭാവനം ചെയ്‌ത അദ്വൈതവേദാന്തത്തിന്റെ ഒരു പരിഷ്‌കരിച്ച പതിപ്പായിരുന്നില്ല നാരായണഗുരുവിന്റേത്. കടുത്ത നിരീശ്വരവാദികളെയും യുക്തിവാദികളെയും ഗുരു തന്റെ ശിഷ്യന്മാരായി സ്വീകരിച്ചു. ആധുനിക വിദ്യാഭ്യാസം സിദ്ധിച്ച അവര്‍ അദ്ദേഹത്തെ തങ്ങളുടെ ഗുരുവായി അംഗീകരിക്കുകയും ചെയ്‌തു. നാരായണഗുരുവിന്റെ ജീവചരിത്രമെഴുതിയവര്‍ ആരുംതന്നെ ഗുരുവിനോടുള്ള നിര്‍വിശേഷമായ ഭക്തിയില്‍ കവിഞ്ഞ് അക്കാര്യങ്ങളെ സംബന്ധിച്ച ഗുരുവിന്റെ മനോഭാവം എന്തെന്നന്വേഷിക്കാന്‍ മുതിര്‍ന്നതുമില്ല.

സാമാന്യരീതിയിലുള്ള ഒരു അദ്വൈത വേദാന്തിയുടെ കാഴ്‌ചപ്പാടല്ല നാരായണഗുരുവിനുണ്ടായിരുന്നത്. എതിര്‍പ്പുകളെ വകവയ്‌ക്കാതെയുള്ള ഒരു ജീവിതശൈലിയാണ് ഗുരു സ്വീകരിച്ചതെങ്കിലും ആ ശൈലി എതിര്‍ക്കപ്പെടേണ്ടതാണെന്ന് ആര്‍ക്കും തോന്നിയില്ല. തെക്കെ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞപക്ഷം കേരളത്തിന്റെ തെക്കെ അറ്റത്തുള്ള കന്യാകുമാരി, തിരുനെല്‍വേലി ജില്ലകള്‍മുതല്‍ വടക്ക് മംഗലാപുരംവരെയുള്ള സ്ഥലങ്ങളില്‍ പല തവണ സഞ്ചരിച്ച ഗുരു അവിടങ്ങളില്‍ ജീവിക്കുന്ന അവര്‍ണരിലും അഹിന്ദുക്കളിലും ഇടപഴകിയതിന്റെ അനുഭവപാഠങ്ങള്‍ പഠിച്ചിരുന്നു. അദ്വൈത വേദാന്തത്തിലെ കേവലമായ ആത്മാവിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളൊന്നും ഗുരുവിനുണ്ടായിരുന്നില്ലെന്നു വേണം കരുതാന്‍. താന്‍ ഇടപഴകിയ ചോവന്മാരിലും പുലയരിലും മറ്റു ജാതിമതസ്ഥരിലും ആത്മാവിന്റെ പ്രശ്‌നങ്ങള്‍ ഒരു ആത്മീയവാദി സാധാരണഗതിയില്‍ ധരിക്കുന്നതുപോലെയല്ല ഗുരു കണ്ടത്. ആത്മാവു കളവുപോയ ഒരു ജനതതിയായിട്ടാണ് അദ്ദേഹം അവരെ കണ്ടത്. ഈ ആത്മാവാകട്ടെ, അവരുടെ ചിന്താശക്തിയുടെ വിധേയത്വമാണെന്ന് ,അദ്ദേഹം തിരിച്ചറിയുകയായിരുന്നു. ഒരു ജനസമൂഹമെന്ന നിലയില്‍ ഇവരുടെ ബുദ്ധി എവിടെപ്പോയി? ഇവര്‍ക്ക് ഒരു ബ്രാഹ്മണന്റെ അരികില്‍ക്കൂടി നടന്നുകൂടെന്നു പറയുന്നത് ഇവര്‍ എങ്ങനെ സമ്മതിച്ചുകൊടുത്തു? കൃഷിചെയ്‌തും മീന്‍പിടിച്ചും മറ്റുള്ളവര്‍ക്ക് ആഹാരമുണ്ടാക്കിക്കൊടുക്കുന്ന അധ്വാനശീലര്‍ക്ക്, അവരുടെ അധ്വാനംകൊണ്ട് മൃഷ്‌ടാന്നഭോജനം നടത്തുന്നവരുടെ കണ്‍മുമ്പില്‍ വന്നുകൂടെന്നോ? അങ്ങനെ പറയുന്നവര്‍ക്കും, അവര്‍ പറയുന്ന കാര്യങ്ങള്‍ സര്‍ക്കാരിന്റെ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന ധര്‍മരാജന്മാര്‍ക്കും അദ്വൈതചിന്ത ഉള്‍ക്കൊള്ളുന്ന ധര്‍മവ്യവസ്ഥിതിയോട് എന്തെങ്കിലും ബന്ധമുണ്ടോ? ഇക്കാര്യങ്ങളെക്കുറിച്ചൊക്കെ ഗുരു വളരെ ഗാഢമായി ചിന്തിച്ചിരിക്കണം. പരമ്പരാഗതമായി അവരില്‍ കടന്നുകൂടിയ അപകര്‍ഷതാബോധംകൊണ്ടാണതെന്ന സത്യം തിരിച്ചറിഞ്ഞിരിക്കണം. ബുദ്ധിപരമായ ഈ അപകര്‍ഷത്തെ ഇല്ലാതാക്കുന്നതിനുവേണ്ട പരിഹാരമാര്‍ഗങ്ങളെപ്പറ്റിയാണ് ഗുരു തന്റെ ജീവിതകാലംമുഴുവന്‍ ചിന്തിച്ചത്.

നാരായണഗുരുവിന്റെ ജാതിചിന്തയെയും, മതചിന്തയെയും, ഈശ്വരചിന്തയെയും വിലയിരുത്തുമ്പോള്‍ മേല്‍പ്പറഞ്ഞ പരിഹാരമാര്‍ഗങ്ങളെ മുന്‍നിര്‍ത്തി ചിന്തിച്ചില്ലെങ്കില്‍ നാം വഴിതെറ്റും. അദ്ദേഹം ക്ഷേത്രപ്രതിഷ്‌ഠകള്‍ നടത്തിയതും, ക്ഷേത്രങ്ങള്‍ നിര്‍മിച്ചതും ആളുകള്‍ വൃത്തിയായി വരുന്നതിനും, ഒത്തുകൂടുന്നതിനും അവര്‍ക്കുണ്ടായിട്ടുള്ള പരാധീനതകളുടെ പരിഹാരമാര്‍ഗങ്ങളെപ്പറ്റി കൂട്ടായി ആലോചിക്കുന്നതിനും ഈശ്വരചിന്തയിലൂടെ ചിത്തശുദ്ധി വരുത്തുന്നതിനും വേണ്ടിയായിരുന്നു. ദീപം, ഫലകം, ശാരദ, കണ്ണാടി, മൂര്‍ത്തികളൊന്നുമില്ലാത്ത അദ്വൈതാശ്രമം മുതലായ പ്രതിഷ്‌ഠകള്‍ അതാണു കാണിക്കുന്നത്. ഈ പ്രതിഷ്‌ഠകള്‍ക്കൊക്കെ അദ്വൈത ദര്‍ശനവുമായി ബന്ധമുണ്ടെന്നു പറയാമെങ്കിലും നിലവിലുണ്ടായിരുന്ന ഹിന്ദുധര്‍മവുമായും ക്ഷേത്രാരാധനയുമായും ബന്ധമൊന്നുമില്ല. ക്ഷേത്രങ്ങളും മതങ്ങളും മനുഷ്യന് ആവശ്യമാണോ അല്ലയോ എന്നുള്ള ചോദ്യത്തിന് ഗുരു ഖണ്ഡിതമായി ഉത്തരം പറഞ്ഞില്ല. ഗുരുവിന്റെ ആധ്യാത്മിക ചിന്തയില്‍ ക്ഷേത്രമോ, മതമോ ഒരു പ്രശ്‌നമായിരുന്നില്ല. ഭാരതീയ ആധ്യാത്മിക പദ്ധതിയുടെ ഒരു പരിഷ്‌കൃത രൂപമായിരുന്നില്ല നാരായണഗുരുവിന്റെ ഉദ്ദേശ്യം. വേദത്തിലെ അദ്വൈതമതം ശ്രീശങ്കരന്‍ വ്യാഖ്യാനിച്ചതില്‍നിന്നും എത്രയോ ഉയര്‍ന്നതായിരുന്നു നാരായണഗുരുവിന്റേതെന്ന് അദ്ദേഹത്തിന്റെ 'ജ്ഞാനകര്‍മ സമുച്ചയ' മാര്‍ഗത്തിലൂടെ ചിന്തിക്കുമ്പോള്‍ മാത്രമേ മനസ്സിലാക്കാന്‍ കഴിയൂ. ജ്ഞാനകര്‍മ സമുച്ചയം പാടില്ലെന്ന് ശ്രീശങ്കരന്‍ പറയുന്നത് നാരായണഗുരു സമ്മതിച്ചുകൊടുത്തില്ല. ഗുരുവിനുമുമ്പുതന്നെ സ്വാമി വിവേകാനന്ദന്‍ ജ്ഞാനകര്‍മ സമുച്ചയമാണ് ഭാരതത്തിനു വേണ്ടതെന്നു പറയുകയുണ്ടായി. വിശക്കുന്നവര്‍ക്ക് ആഹാരം കൊടുക്കാതെ അദ്വൈതം പറയുന്നതില്‍ അര്‍ഥമില്ലെന്നാണദ്ദേഹം പറഞ്ഞത്. അദ്വൈതം പഠിപ്പിച്ചതുകൊണ്ടുമാത്രം ജാതിമതഭേദചിന്തകള്‍ മാറ്റാന്‍ കഴിയില്ലെന്ന് ഗുരുവിനറിയാമായിരുന്നു. ഗുരു മഹാത്മാഗാന്ധിയുമായി നടത്തിയ സംഭാഷണവും പ്രായോഗിക പ്രവര്‍ത്തനങ്ങളും അതാണു കാണിക്കുന്നത്. 'അയിത്താചാരം മാറിയാല്‍ മാത്രം മതിയാകില്ലെന്നും, അവര്‍ക്കു ധനവും വിദ്യാഭ്യാസവുമുണ്ടാകണമെന്നും, അതിനു ഗാന്ധിജി ഒന്നുകൂടി ജനിക്കേണ്ടിവരുമെന്നും' ഗാന്ധിജിയുമായി ഗുരു നടത്തിയ സംഭാഷണത്തില്‍ പറയുന്നുണ്ട്.

അറിവിന്റെ കുറവുകൊണ്ടാണ് മനുഷ്യന്റെ ചിന്ത പുറകോട്ടടിക്കുന്നതെന്ന് ഗുരുവിനറിയാമായിരുന്നു. അതുകൊണ്ട് ക്ഷേത്രങ്ങള്‍ വിദ്യാലയങ്ങളാകണമെന്ന് ഗുരു ഉപദേശിച്ചു. ഭാരതത്തിന്റെയും കേരളത്തിന്റെയും സാംസ്‌കാരികമായ അന്ധതയെ പഠിച്ചതിന്റെ ഫലമായിരുന്നു ക്ഷേത്രസങ്കല്പത്തിലൂടെയുള്ള വിദ്യാലയങ്ങള്‍. മെഴുവേലിയില്‍ (പത്തനംതിട്ട) ക്ഷേത്രപ്രതിഷ്‌ഠക്കായി കൊണ്ടിട്ട, ചെത്തിമിനുക്കിയ കല്ലെടുത്തു വിദ്യാലയത്തിനു തറക്കല്ലിട്ട സംഭവം ഇന്നും അസാധാരണമാണ്. സര്‍പ്പക്കാവു വെട്ടിത്തെളിച്ചാണ് വിദ്യാലയത്തിനുവേണ്ട സ്ഥലമുണ്ടാക്കാന്‍ ഗുരു നിര്‍ദേശിച്ചത്.

നാരായണഗുരു പടുത്തുയര്‍ത്തിയ ആധ്യാത്മിക ചിന്താപദ്ധതിയില്‍ ക്ഷേത്രവും മതവും ഒന്നും പ്രശ്‌നമായിരുന്നില്ല. ക്ഷേത്രത്തെയും മതത്തെയും ഈശ്വരനെയും അദ്ദേഹം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മനുഷ്യര്‍ക്കുവേണ്ടി, അധ്വാനിച്ച് അടിമയായി ജീവിക്കുന്ന മനുഷ്യര്‍ക്കുവേണ്ടി. അവരുടെ ദൈനംദിന ജീവിതത്തില്‍ ഗുരു വരുത്തിയ മാറ്റങ്ങള്‍ക്ക് മതത്തിന്റെയോ ദൈവത്തിന്റെയോ ആവശ്യം വേണ്ടിവന്നിടത്ത് അതുപയോഗിക്കുകയായിരുന്നു. നാരായണഗുരു ആസ്‌തികനായിരുന്നോ നാസ്‌തികനായിരുന്നോ എന്ന് നമുക്ക് ഇഷ്‌ടംപോലെ വാദിക്കാം. എന്നാല്‍ സാമാന്യ ജനങ്ങളും ദൈവവുമായി സന്ധിക്കുന്ന വേദിയില്‍വച്ച് ഒരു തീരുമാനമെടുക്കാന്‍ ഗുരു മെനക്കെട്ടതായി കാണുന്നില്ല. നമ്മുടെ ഭാവനക്കനുസരിച്ച് ഏതു മഹാന്റെ അഭിപ്രായത്തെയും നമുക്ക് വ്യാഖ്യാനിക്കാന്‍ കഴിയും. പക്ഷേ അതെല്ലാം ആ മഹാത്മാവു ചിന്തിച്ച വിധത്തിലായിരിക്കണമെന്നില്ല. എല്ലാ പ്രവാചകന്മാര്‍ക്കും ഗരുക്കന്മാര്‍ക്കും ഈ ദുഃസ്ഥിതി വന്നുപോയിട്ടുണ്ട്.

ആറ്റിന്റെ കയത്തില്‍ മുങ്ങിത്തപ്പി ഒരു കല്ലെടുത്ത്, കരക്കു മറ്റൊരു കല്ലില്‍ പ്രതിഷ്‌ഠിച്ചുകൊണ്ട് അതു ശിവലിംഗമാണെന്നും, ശിവലിംഗത്തിലും അടിസ്ഥാനമായുള്ളതു കല്ലാണെന്നും പറയാന്‍ കഴിഞ്ഞ ഗുരുവിനെ സാധാരണ മനുഷ്യനു പിടികിട്ടുകയില്ല. താന്‍ പ്രതിഷ്‌ഠിച്ച ക്ഷേത്രം "ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേനവാഴുന്ന മാതൃകാസ്ഥാനമാണ് '' എന്നും "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് '' എന്നും "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി'' എന്നും പറയുവാന്‍ കഴിഞ്ഞ ഗുരുവിന് മതവും ഈശ്വരനും ഒന്നും ഒരു വലിയ പ്രശ്‌നമായി വരികയില്ലെന്നു കരുതുന്നതാണ് ഏറ്റവും ഉചിതം. ജാതിക്ക് മനുഷ്യത്വമെന്നും, മതത്തിന് അഭിപ്രായമെന്നും, ഈശ്വരന് അറിവെന്നുമാണ് ഗുരു അര്‍ഥം പറഞ്ഞിട്ടുള്ളത്. ഗുരുസ്ഥാനം സ്വതഃസിദ്ധമായ അറിവിലൂടെയും പ്രവര്‍ത്തനത്തിലൂടെയും കൈവരിച്ച ഒരു മഹാത്മാവിന്റെ മതാനുഗമനവും നിഷേധവും തിരിച്ചറിയാന്‍ ശ്രമിക്കുന്നതും ദൈവവിശ്വാസത്തെപ്പറ്റി പരിണാമരീത്യാ ചര്‍ച്ച ചെയ്യുന്നതും തെറ്റായിരിക്കും. ശരിക്കും പഠിക്കാന്‍ ശ്രമിച്ചാല്‍ നാരായണഗുരുവിനു പൊതുജീവിതത്തില്‍ ഉണ്ടായിരുന്നത് ഒരേയൊരു ലക്ഷ്യമായിരുന്നെന്നു കാണാം. എല്ലാ മനുഷ്യരും ഒരുപോലെ ജീവിക്കുന്ന ഒരു പരിതഃസ്ഥിതിയുണ്ടാവുക എന്നതാണ് ആ ലക്ഷ്യം. അതിനുവേണ്ടി അദ്ദേഹം തന്റെ ജീവിതകാലംമുഴുവനും പ്രവര്‍ത്തിച്ചു.

യാതൊന്നിനാലും എതിര്‍ക്കപ്പെടാതെ എല്ലാറ്റിനെയും എതിര്‍ക്കുന്ന ഒരു പ്രവര്‍ത്തന സരണിയായിരുന്നു ഗുരുവിന്റേത്. ഒരു പ്രവാചകന്റെ കര്‍മാവേശവും, ദാര്‍ശനികന്റെ സഹിഷ്‌ണുതയും, സ്‌ഥൈര്യവും ഒന്നിച്ചിണങ്ങിയ വ്യക്തിജീവിതമായിരുന്നു അത്. കേരളത്തിനു സര്‍വതോമുഖമായ നവോത്ഥാനത്തിന് ബീജാവാപം ചെയ്യുകയും വിപ്ളവപ്രസ്ഥാനങ്ങള്‍ക്കു വളരാനുള്ള മണ്ണ് ഉഴുതുമറിച്ചിടുകയും ചെയ്‌തു. ഇന്ന് ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ കേരളത്തിലെ സാമൂഹിക- സാംസ്‌കാരിക - രാഷ്‌ട്രീയ ചരിത്രത്തില്‍ നാരായണഗുരുവിന്റെ പ്രസക്തി എന്തായിരുന്നുവെന്ന് സത്യസന്ധമായി ചിന്തിക്കാന്‍ നാം കേരളീയര്‍ തയാറാകേണ്ടിയിരിക്കുന്നു. നമുക്കുണ്ടായിട്ടുള്ള ആധ്യാത്മിക-ഭൌതിക ജീര്‍ണതകളെ ദൂരീകരിക്കാനുള്ള മാര്‍ഗം അതാകുന്നു. വീണ്ടും ഒരു നാരായണഗുരു ഉണ്ടാകില്ലെന്നറിയുക.


*****

ആര്‍ സുധന്‍, കടപ്പാട് :ദേശാഭിമാനി വാരിക, 24 ഒക്‌ടോബർ 2010