Saturday, May 23, 2009

33. Navamanjari - Poem by Sree Narayana Guru

നവമഞ്ജരി - ശ്രീനാരായണഗുരു

ശിശു നാമഗുരോരാജ്ഞാം കരോമി ശിരസാവഹന്‍
നവമഞ്ജരികാം ശുദ്ധീകര്‍ത്തുമര്‍ഹന്തി കോവിദാഃ

1
നാടീടുമീ വിഷയമോടീദൃശം നടനമാടീടുവാനരുതിനി-
ക്കാടീ വയോവിതരതീടീയിടയ്ക്കിവനു കൂടിയമായതിയലും
കാടീയുമീകരണമൂടിയെരിപ്പതിനൊരേടീകരിഞ്ഞ നിടില-
ച്ചൂടിദമീയ മയിലോടീടുവാനരുള്‍കമോടീയുതം മുരുകനേ!

2
രാപായില്‍ വീണുഴറുമാ പാപമീയരുതിരാപായിപോലെ മനമേ
നീ പാര്‍വതീതനയമാപാദചൂഡമണിമാപാദനായ നിയതം
പാപാടവീ ചുടുമിടാപായമീ മരുദിനോപാസനേന ചുഴയില്‍
തീപായുമാറുമധുനാപായമുണ്മതിനു നീ പാഹി മാമറുമുഖ!

3
യന്നായി വന്നരികില്‍ നിന്നായിരംകതിര്‍ പരന്നാഭയുള്ള വടിവേല്‍-
തന്നാലിവന്നരുള്‍ തരുന്നാകിലൊന്നു കുറയുന്നാമമൊന്നരുളു നീ
പുന്നാമതോയതിനി വന്നാകിലും മുരുക,നിന്നാമമൊന്നു പിടിവി-
ട്ടെന്നാകിലല്ല ഗതിയെന്നാലുമൊന്നുരുകിനിന്നാലവന്നതു മതു.

4
ണത്താരില്‍മാതണിയുമത്താമരക്കുസുമമൊത്താഭയുള്ളടികളെ-
ന്നുള്‍ത്താരിനുള്ളിലരികത്തായി വന്നമരവിത്തായ മൂലമുരുകാ,
മത്താപമൊക്കെയുമറുത്താശു മാമയിലിലൊത്താടി വല്ലിയൊടുമി-
മ്മത്താളടിച്ചു നിലയെത്താതെ നീന്തുമിവനെ സ്ഥായിയോടുമവ നീ.

5
കൃട്ടായി വന്ന നില വിട്ടോടി വന്നൊരു കുരുട്ടാവിയിങ്കലൊരു ക-
ണ്ണിട്ടാലുമപ്പൊഴുതിരുട്ടാറുമെന്തൊരു മിരട്ടാണൈതൊക്കെ മുരുകാ,
വിട്ടാലിവന്നൊരു വരട്ടാശു നീയതിനിട്ടാവി വന്നു മുടിവില്‍
പൊട്ടായി നിന്ന മലമുട്ടായ നീയവനമിട്ടാലുമിങ്ങു കൃപയാ.

6
തണ്ടാരില്‍മാനിനിയിലുണ്ടായ മാരനുമുരുണ്ടായിരം ചുവടിനു-
ള്ളുണ്ടാതിരിപ്പതിനു കണ്ടാലെവന്നു മനമുണ്ടാകയില്ല തവ മെയ്
തെണ്ടാതിരിപ്പവനിലുണ്ടാകയില്ല ശിതികണ്ഠാദി ദേവകൃപയും
വിണ്ടാവി നിന്നടിയനുണ്ടാകുമാറു കൃപയുണ്ടാകണം മുരുകനേ.

7
മഞ്ഞാവിതന്‍ കമനികുഞ്ഞായ നിന്‍ ചരണകഞ്ജായ വീണുപണിയു-
ന്നിഞ്ഞാനുമങ്ങുമൊരു കുഞ്ഞാണിതെന്നറിവു കിം ഞായമീശതനയാ.
കിഞ്ജാതകം ബത! തിരിഞ്ഞാകിലൊന്നിഹ കനിഞ്ഞാലുമൊന്നടിയനില്‍
പിന്‍ ഞാനുമങ്ങുമൊരു കുഞ്ഞാണിതെന്ന പദവുഞ്ജായതേ സഫലമായ്.

8
ജ്ഞപ്തിക്കു വന്നടിയനപ്തിങ്കള്‍ ചൂഡനൊടുസപ്തിക്കണഞ്ഞു മുറിയില്‍
ശബ്ദിച്ചിടാതഖിലദിക് തിങ്ങി നിന്നുവരുമബ്ധിക്കടുത്ത കൃപയാ
യുക്തിക്കടുക്കുമൊരു ശുക്തിട്ടു മട്ടുകളെയുക്തിപ്പറുത്തു പലരും
ധിക്തിഗ്മദീധിതി സുദൃക്‌തിക്കുമീ വ്യസനമുക്തിക്കു പാലയ വിഭോ!

9
രീണം മനം വിഷയബാണം വലിച്ചുഴറി നാണം കളഞ്ഞുതകി ന-
ല്ലോണം ഭവത്പദമൊരീണം വരാനരുള്‍ക വേണം ഷഡാനന, വരം
ഏണം പിടിച്ചവനൊടോണം കളിപ്പതിനു പോണം ഭവാനൊടുമഹം
കാണംബരത്തു പരിമാണം പിടിപ്പതിനു നീ നമ്മളോടുമൊരുനാള്‍

0 comments:

Post a Comment